മംഗലംഡാം: ക്വാറി മാഫിയയുടെ പരിസ്ഥിതി ആഘാത പഠന റിപ്പോർട്ട് നിഷ്പ്രഭമാക്കി ഇരട്ട സഹോദരങ്ങളായ യുവാക്കളുടെ കണ്ടെത്തലുകൾ കൈയടികളുടെ പ്രകമ്പനങ്ങളായി. കാക്കഞ്ചേരിയിലെ ചിറങ്ങര എൽദോസിന്റെ മക്കളായ ഇഗ്നോസും ഇഗ്നാസുമാണ് ക്വാറിമാഫിയക്ക് അനുകൂലമായ പരിസ്ഥിതി ആഘാത പഠനത്തിന്റെ കള്ളക്കളികൾ പുറത്തുകൊണ്ടുവന്നത്.
നീതിപുരത്തെ നിർദിഷ്ട കരിങ്കൽക്വാറി സംബന്ധിച്ച് പൊതുജനങ്ങളുടെ പരാതികളും ആശങ്കകളും അറിയിക്കുന്നതിനായി ഇന്നലെ മംഗലംഡാമിൽ നടത്തിയ പൊതുതെളിവെടുപ്പിലാണ് ഈ സഹോദരങ്ങളുടെ പഠന മികവുകളും പുതിയ സാങ്കേതിക പരിജ്ഞാനവും തിളങ്ങിനിന്നത്.
എർത്ത് റിമോട്ട് സെൻസിംഗ് ആൻഡ് ജിയോഗ്രഫിക്കൽ ടെക്നോളജിയിൽ മാസ്റ്റർ ബിരുദമുണ്ട് ഇഗ്നോസിന്. എംബിഎ പൂർത്തിയാക്കിയിരിക്കുകയാണ് ഇഗ്നാസ്.
നിർദിഷ്ട കരിങ്കൽക്വാറിയുടെ ഏറ്റവും അടുത്ത വീടാണ് ഇവരുടേത്. ഇതിന്റെ ആശങ്കകൾകൂടി ഈ ചെറുപ്പക്കാർ പങ്കുവച്ചപ്പോൾ തിങ്ങിനിറഞ്ഞ ഓഡിറ്റോറിയത്തിൽ കൈയടി മുഴങ്ങി.
തങ്ങളുടെ പപ്പയുടേതുൾപ്പെടെ പ്രദേശത്തെ കൃഷിഭൂമിയെല്ലാം ഇല്ലാതാകും. പരിസ്ഥിതിക്കുണ്ടാകുന്ന ദോഷങ്ങളും ദുരന്തങ്ങളും ഇവർ അക്കമിട്ട് വിശദീകരിച്ചു. തുടർന്ന് സംസാരിച്ചവരെല്ലാം ഈ ചെറുപ്പക്കാരുടെ പഠനപരിശ്രമങ്ങളെ ഏറെ അഭിനന്ദിച്ചായിരുന്നു പിന്നീട് സംസാരിച്ചത്.
പഞ്ചായത്തിനെ നോക്കുകുത്തിയാക്കി കരിങ്കൽക്വാറി അനുവദിക്കില്ലെന്നു പഞ്ചായത്ത് പ്രസിഡന്റ് പി.എം. കലാധരൻ പറഞ്ഞു. ജനങ്ങളുടെ വികാരംകാണാതെ റിപ്പോർട്ടുണ്ടാക്കിയാൽ അതിന്റെ ബുദ്ധിമുട്ടുകൾ റിപ്പോർട്ടുണ്ടാക്കുന്നവർക്ക് പിന്നീടുണ്ടാകുമെന്നും ഈ സർക്കാർ ക്വാറിസൗഹൃദ സർക്കാർ അല്ലെന്ന് ഓർമ വേണമെന്നും ജില്ലാ പഞ്ചായത്ത് മെംബർ കെ.എം. ഫെബിൻ മുന്നറിയിപ്പുനൽകി.
വീട് നിർമിക്കാൻ അനുമതിയില്ലാത്ത അതിദുർബല പ്രദേശത്ത് ക്വാറിക്ക് അനുമതി നൽകുന്നതിലെ പരിസ്ഥിതി സംരക്ഷണം മനസിലാകുന്നില്ല എന്നായിരുന്നു സ്കറിയ കൊടുവനാൽ ചൂണ്ടിക്കാട്ടിയത്.
സംവിധാനങ്ങളിലെ പാളിച്ചകൾക്കെതിരേ കവിത ചൊല്ലിയായിരുന്നു പൊക്കത്തായിൽ അന്നമ്മ ഐസക്കിന്റെ പ്രതികരണം. ക്വാറിമാഫിയകളുടെ അധിനിവേശം വയനാട് ദുരന്തങ്ങൾ ആവർത്തിക്കുമെന്ന് കൊന്നക്കൽകടവ് ഹരിദാസൻ ആശങ്ക പ്രകടിപ്പിച്ചു.
കർഷകർ എന്തെങ്കിലും നിർമാണ പ്രവൃത്തികൾ നടത്തുമ്പോൾ അവിടെ റെഡ് അലർട്ടും പരിസ്ഥിതി ദുർബല പ്രദേശവുമാകും. എന്നാൽ കരിങ്കൽക്വറികൾ പ്രവർത്തിക്കാൻ റെഡ് അലർട്ട്, പരിസ്ഥിതി ദുർബലപ്രദേശം അങ്ങനെയുള്ള തടസങ്ങളുണ്ടാകുന്നില്ല. കൈക്കൂലിപ്പണത്തിന്റെ കനമാണ് ഇതിനെല്ലാം പിന്നിലെന്നു പരാതികൾ പറഞ്ഞ പലരും ചൂണ്ടിക്കാട്ടി.